പ്രഭാത വാർത്തകൾ
2022 | ഏപ്രിൽ 5 | ചൊവ്വ | 1197 | മീനം 22 | കാർത്തിക
◼️പാക്കിസ്ഥാനില്‍ സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ഗുല്‍സാര്‍ അഹമ്മദ് ഇടക്കാല പ്രധാനമന്ത്രിയാകും. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍തന്നെയാണ് ഇദ്ദേഹത്തിന്റെ പേര് നിര്‍ദ്ദേശിച്ചത്. ഇതേസമയം, പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതു തടഞ്ഞതിനെതിരേ സുപ്രീം കോടതിയില്‍ പ്രതിപക്ഷം നല്‍കിയ കേസില്‍ ഇന്നു വിധി പ്രസ്താവിച്ചേക്കും.
◼️സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് നാളെ കണ്ണൂരില്‍ കൊടി ഉയരും. കണ്ണൂര്‍ നഗരവും ജില്ലയും ചുവന്നു തുടുത്തു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പെടെ മുതിര്‍ന്ന നേതാക്കള്‍ കണ്ണൂരിലെത്തി. സമ്മേളനത്തിനു മുന്നോടിയായുള്ള പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ചേരും. കൊടിമര ജാഥ ഇന്ന് വൈകുന്നേരം അഞ്ചിന് കണ്ണൂരിലെ പൊതുസമ്മേളന വേദിയായ എകെജി നഗറില്‍ എത്തും.
◼️പെട്രോളിനും ഡീസലിനും ഇന്നും വില വര്‍ധിപ്പിച്ചു. പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണു വര്‍ധിപ്പിച്ചത്.
◼️ഓട്ടോ ചാര്‍ജിനൊപ്പം മിനിമം ചാര്‍ജിന്റെ ദൂരം രണ്ടു കിലോമീറ്ററായി വര്‍ധിപ്പിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ തിരുത്തുന്നു. മിനിമം ചാര്‍ജ് 30 രൂപയാക്കാനും ദൂരപരിധി ഒന്നര കിലോമീറ്ററായിത്തന്നെ നിലനിര്‍ത്താനുമാണ് പുതിയ നീക്കം. ഇക്കാര്യത്തില്‍ ഇന്ന് ഗതാഗത സെക്രട്ടറിയുമായും ട്രാന്‍സ്പോര്‍ട്ട് വകുപ്പ് കമ്മീഷണറുമായും മന്ത്രി ആന്റണി രാജു ചര്‍ച്ച നടത്തും.
◼️സ്വാശ്രയ വിദ്യാര്‍ത്ഥികള്‍ക്ക് ഫണ്ട് രൂപീകരിക്കണമെന്ന് സുപ്രീം കോടതി. മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കാന്‍ എസ്സെന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് പകരമായി മാനേജുമെന്റുകളില്‍നിന്ന് ഫണ്ടിനുള്ള പണം സമാഹരിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ഇതിനായി നിയമ നിര്‍മ്മാണം കൊണ്ടുവരണം. വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങാതിരിക്കാനാണ് ഈ സംവിധാനമെന്ന് സുപ്രീം കോടതി വിശദീകരിച്ചു.
◼️തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴയ്ക്കു സാധ്യത. ഉച്ചയോടുകൂടി ശക്തമായ കാറ്റും ഇടിമിന്നലും സഹിതമാണു മഴയ്ക്കു സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള ഈര്‍പ്പമുള്ള കാറ്റും ആന്തമാന്‍ കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദവുമാണ് മഴയ്ക്കു കാരണം.
◼️തൃശൂര്‍ക്കാരനായ മനോജ് ജോര്‍ജിനു വീണ്ടും ഗ്രാമി പുരസ്‌കാരം. ന്യൂ ഏജ് ആല്‍ബം വിഭാഗത്തില്‍ അവാര്‍ഡ് സ്വന്തമാക്കിയ 'ഡിവൈന്‍ ടൈഡ്സി'ലൂടെയാണ് മനോജ് ജോര്‍ജ് ഗ്രാമി പുരസ്‌കാര ജേതാവായത്. ഇന്ത്യക്കാരനായ റിക്കി കേജ് സംഗീത സംവിധാനം ചെയ്ത ആല്‍ബത്തില്‍ വയലിനിസ്റ്റ്, സ്ട്രിംഗ് അറേഞ്ചര്‍, കണ്ടക്ടര്‍ വിഭാഗങ്ങള്‍ കൈകാര്യം ചെയ്തത് മനോജ് ജോര്‍ജാണ്. 2015 ലും ഈ കൂട്ടുകെട്ട് ഒരുക്കിയ 'വിന്‍ഡ്സ് ഓഫ് സംസാര' എന്ന ആല്‍ബം ഗ്രാമി പുരസ്‌കാരം നേടിയിരുന്നു.
◼️ഹോട്ടല്‍ ഭക്ഷണ വില നിയന്ത്രണത്തിന് പുതിയ നിയമം തയാറാക്കാമോയെന്നു പരിശോധിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. ചിത്തരഞ്ജന്‍ എംഎല്‍എയുടെ പരാതിയുമായി ബന്ധപ്പെട്ടാണ് മന്ത്രി പുതിയ ബില്ലിന്റെ സാധ്യതയെക്കുറിച്ച് പറഞ്ഞത്. നിലവില്‍ വില നിശ്ചയിക്കാനുള്ള അധികാരം ഹോട്ടലുടമക്കാണെന്നും പ്രദര്‍ശിപ്പിച്ച വിലയേക്കാള്‍ കൂടുതല്‍ ഈടാക്കിയിട്ടുണ്ടെങ്കില്‍ നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
◼️തൃശൂര്‍ പൂരം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്താന്‍ തീരുമാനം. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തു ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. രണ്ടു വര്‍ഷമായി പൂരം ആചാരാനുഷ്ഠാനങ്ങള്‍ മാത്രമായാണു നടത്തിയിരുന്നത്. ഈ വര്‍ഷം പൂരപ്രേമികള്‍ക്ക് പൂര നഗരയില്‍ പ്രവേശനം ഉണ്ടാകും.
◼️സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രസംഗിക്കാന്‍ പോകാന്‍ അനുമതി തേടി കോണ്‍ഗ്രസ് നേതാവ് പ്രഫ. കെ.വി. തോമസ് ഹൈക്കമാന്‍ഡിനു നല്‍കിയ അപേക്ഷ വീണ്ടും നിരസിച്ചു. കെപിസിസി നേതൃത്വത്തിന്റെ താല്‍പര്യത്തിനൊത്തു പ്രവര്‍ത്തിക്കണമെന്ന് സോണിയാഗാന്ധി നിര്‍ദേശിച്ചു.
◼️സംസ്ഥാനത്ത് ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാലന്‍. എണ്ണക്കമ്പനികള്‍ വിലകൂട്ടുകയാണ്. എന്നാല്‍ സംസ്ഥാനം നികുതി കൂട്ടുന്നില്ലെന്നാണ് ധനമന്ത്രിയുടെ വിശദീകരണം.
◼️കെഎസ്ഇബി ജീവനക്കാര്‍ സംസ്ഥാന വ്യാപകമായി ഇന്നു സത്യഗ്രഹം നടത്താനിരിക്കേ ചെയര്‍മാന്‍ ബി. അശോകന്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചു. എക്സിക്യൂട്ടീവ് എന്‍ജിനിയറെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ നടത്തുമെന്നു പ്രഖ്യാപിച്ച സത്യഗ്രഹ സമരത്തിന് അനുമതി നിഷേധിച്ചു.
◼️ഐഎന്‍ടിയുസി- വി.ഡി. സതീശന്‍ പോരിനു തത്കാലം പരിഹാരം. പോഷക സംഘടന എന്ന പദവിക്കു മുകളിലാണു ഐഎന്‍ടിയുസിയുടെ സ്ഥാനമെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. കോണ്‍ഗ്രസിന്റെ അവിഭാജ്യ ഘടകവുമാണ്. തെറ്റിധാരണകള്‍ നീങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
◼️മൂവാറ്റുപുഴ അര്‍ബന്‍ കോഓപറേറ്റീവ് ബാങ്ക് കുട്ടികളെ പുറത്താക്കി ജപ്തി ചെയ്ത വീടിന്റെ അടയ്ക്കാനുള്ള തുക ബാങ്ക് ജീവനക്കാരുടെ എംപ്ളോയീസ് യൂണിയന്‍ അടച്ചെന്ന് ബാങ്ക് പ്രസിഡന്റും സിപിഎം സംസ്ഥാന സമിതി അംഗവുമായ ഗോപി കോട്ടമുറിക്കല്‍. പണം താന്‍ അടക്കുമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ കത്തു നല്‍കിയതിനു പിറകേയാണ് ബാങ്ക് മുഖം രക്ഷിക്കുന്ന ഈ അറിയിപ്പു പുറത്തിറക്കിയത്. സിഐടിയുവിന്റെ ഔദാര്യം വേണ്ടെന്ന് വീട്ടുടമ അജേഷ് പ്രതികരിച്ചു. തന്നേയും കുടുംബത്തേയും നാണംകെടുത്തിയവരുടെ പണം തനിക്കുവേണ്ടെന്നാണ് അദ്ദേഹം പ്രതികരിച്ചു.
◼️ദിലീപിന്റെ അഭിഭാഷകന്‍ ബി. രാമന്‍പിള്ള അടക്കമുള്ള അഭിഭാഷകര്‍ക്കെതിരേ ആക്രമിക്കപ്പെട്ട നടി ബാര്‍ കൗണ്‍സിലിനു പരാതി നല്‍കി. പിഴവു തിരുത്തിയും ഫീസടച്ചും പരാതി ഫയല്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് ബാര്‍ കൗണ്‍സില്‍ നേരത്തെ പരാതി തിരിച്ചയച്ചിരുന്നു. സാക്ഷികളെ കൂറുമാറ്റിയത് അഭിഭാഷകരാണെന്നാണ് നടിയുടെ ആരോപണം.
◼️ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിനേയും പ്രതിയാക്കി. ഫോണിലെ തെളിവുകള്‍ നശിപ്പിച്ചതിനും വിവരങ്ങള്‍ മറച്ചുവച്ചതിനുമാണ് കേസ്.
◼️തൃശൂര്‍ ചേര്‍പ്പ് മുത്തുള്ളിയാലില്‍ സഹോദരനെ ജീവനോടെ കുഴിച്ചുമൂടി കൊലപ്പെടുത്തിയ കേസില്‍ അമ്മയും അറസ്റ്റിലായി. കൊല്ലപ്പെട്ട ബാബുവിന്റെയും പ്രതിയും സഹോദരനുമായ സാബുവിന്റെയും മാതാവ് പത്മാവതിയെയാണ് ചേര്‍പ്പ് പോലീസ് അറസ്റ്റ് ചെയ്തത്. സാബുവിന്റെ സുഹൃത്ത് സുനിലിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
◼️ഇടുക്കി എഴുകുംവയലില്‍ വന്‍ സ്പിരിറ്റു വേട്ട. 315 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. രണ്ടുപേരെ അറസ്റ്റ് ചെയ്തു. എഴുകുംവയല്‍ സ്വദേശികളായ കൊട്ടാരത്തില്‍ സന്തോഷ്, കൊച്ചുമലയില്‍ അനീഷ് എന്നിവരാണ് അറസ്റ്റിലായത്. സന്തോഷിന്റെ ഉടമസ്ഥതയിലുള്ള പ്രിയാസ് കോഫിബാറിന്റെ ഭാഗമായുള്ള ഒരു മുറിയിലും സമീപത്ത് അടച്ചിട്ടിരുന്ന കെട്ടിടത്തിലെ മുറിയിലുമാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്.
◼️ശംഖുമുഖം ഡിടിപിസി ഓഫീസിലിരുന്ന് മദ്യപിച്ച പ്രോജക്ട് മാനേജര്‍ അടക്കം മൂന്നു പേര്‍ പൊലീസിന്റെ പിടിയില്‍. പ്രൊജക്ട് മാനേജര്‍ സുരേഷ്, യൂണിറ്റ് മാനേജര്‍ സുരേഷ് പുഞ്ചക്കരി, ട്രാഫിക് വാര്‍ഡന്‍ അല്‍ അമീന്‍ എന്നിവരെയാണ് വലിയ തുറ പൊലീസ് പിടികൂടിയത്. ഡിടിപിസി സെക്രട്ടറിയുടെ പരാതിയില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് അറസ്റ്റ്.
◼️വിവാഹ വാഗ്ദാനം നല്‍കി വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസില്‍ ചങ്ങനാശേരി സ്വദേശി പ്രശാന്ത് സ്‌കറിയക്ക് മൂന്ന് വര്‍ഷം തടവും പിഴയും ശിക്ഷ. എറണാകുളം സി ജെ എം കോടതിയുടെയാണ് വിധി. ശിക്ഷ കുറഞ്ഞെന്നാരോപിച്ച് വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നു പരാതിക്കാരി.
◼️മേലാറ്റൂരില്‍ കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പൊലീസിന്റെ പിടിയില്‍. വളാഞ്ചേരി ഇരിമ്പിളിയം സ്വദേശി പഞ്ഞനംകാട്ടില്‍ ഷൗക്കത്തലിയെയാണ് (29) രണ്ട് വ്യത്യസ്ത കേസുകളില്‍ മേലാറ്റൂര്‍ പോലീസ് പിടികൂടിയത്.
◼️കോഴിക്കോട് കുറ്റ്യാടിപ്പുഴയില്‍ നവവരന്‍ മുങ്ങിമരിച്ചത് ഫോട്ടോ ഷൂട്ടിനിടയിലല്ലെന്ന് പൊലീസ്. ബന്ധുകള്‍ക്കൊപ്പമാണ് ദമ്പതികള്‍ പുഴക്കരയില്‍ എത്തിയത്. ഞായറാഴ്ച ഫോട്ടോ ഷൂട്ട് നടത്തിയിരുന്നു. ഇന്നലെ ഫോട്ടോഗ്രാഫര്‍ ഇല്ലായിരുന്നു. മരിച്ച റെജിലിന്റെ ഭാര്യ കനക ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്.
◼️രാത്രി തൊഴുത്തിലെത്തി പശുക്കളുടെ കാലുകള്‍ കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ച വിരുതനെ പോലീസ് അറസ്റ്റു ചെയ്തു. വീട്ടുകാര്‍ നീരീക്ഷണ ക്യാമറ സ്ഥാപിച്ചാണ് അതിക്രമം കണ്ടെത്തിയത്. വെസ്റ്റ് ബംഗാള്‍ ലോറ സ്വദേശി മെനി റോല്‍ മണ്ഡല്‍ (28) നെയാണ് കോട്ടക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
◼️അവശ്യ മരുന്നുകളുടെ വില നിയന്ത്രിക്കുന്നത് സര്‍ക്കാരല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവിയ. മൊത്തവ്യാപാര വില സൂചികയുടെ അടിസ്ഥാനത്തിലാണ് മരുന്നിന്റെ വില നിശ്ചയിക്കുന്നത്. വില സൂചിക ഉയരുമ്പോള്‍ മരുന്നിന്റെ വിലയും ഉയരുമെന്ന് മന്ത്രി പറഞ്ഞു.
◼️സ്വന്തം പേരിലുള്ള അമ്പതു ലക്ഷം രൂപയുടെ സ്വത്തുക്കള്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കു സമ്മാനിച്ച് ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ നിന്നുള്ള വൃദ്ധ. 50 ലക്ഷം രൂപ മൂല്യമുള്ള സ്വത്തുക്കളും 10 പവന്‍ സ്വര്‍ണവും ഉള്‍പ്പെടെ തന്റെ എല്ലാ സ്വത്തും രാഹുല്‍ ഗാന്ധിക്കു നല്‍കിക്കൊണ്ട് 78 കാരിയായ പുഷ്പ മുഞ്ജിയല്‍ ഡെറാഡൂണ്‍ കോടതിയില്‍ വില്‍പത്രം സമര്‍പ്പിച്ചു. രാഹുല്‍ ഗാന്ധിയെയും അദ്ദേഹത്തിന്റെ ആശയങ്ങളെയും രാജ്യത്തിന് ആവശ്യമാണെന്നാണ് പുഷ്പ മുഞ്ജിയലിന്റെ പ്രതികരണം.
◼️വിമാനയാത്രയ്ക്ക് ഒന്നിലധികം ഹാന്റ് ബാഗേജുകള്‍ അനുവദിക്കില്ലെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്. പരമാവധി 115 സെന്റീമീറ്റര്‍ വരെ നീളവും വീതിയും ഉയരവുമുള്ള ബാഗേജുകള്‍ മാത്രമേ അനുവദിക്കൂ. എന്നാല്‍ ലാപ്ടോപ് ബാഗ്, ഡ്യൂട്ടി ഫ്രീയില്‍ നിന്ന് വാങ്ങുന്ന ഗിഫ്റ്റ് തുടങ്ങിയവയ്ക്ക് ഇളവ് ലഭിക്കും.
◼️മാധ്യമപ്രവര്‍ത്തക റാണ അയൂബിന് വിദേശയാത്രക്ക് ഡല്‍ഹി ഹൈക്കോടതിയുടെ അനുമതി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് കോടതി റദ്ദാക്കി.
◼️ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് പഞ്ചാബില്‍ നാലു പേരെ വെടിവച്ചു കൊന്നു. ഗുരുദാസ്പൂരിലെ ഫുല്‍ദാ ഗ്രാമത്തിലാണ് സംഭവം. കൊല്ലപ്പെട്ടവരില്‍ ഫുള്‍ദാ ഗ്രാമത്തിലെ കോണ്‍ഗ്രസ് സര്‍പഞ്ചിന്റെ ഭര്‍ത്താവും ഉള്‍പ്പെടും. തര്‍ക്കത്തെ തുടര്‍ന്ന് രണ്ട് പക്ഷമായി തിരിഞ്ഞ ആളുകള്‍ പരസ്പരം വെടിയുതിര്‍ത്തെന്നാണ് വിവരം.
◼️ചൈനയില്‍ വീണ്ടും കോവിഡ് പടരുന്നു. രണ്ടര കോടി ജനങ്ങളാണ് ക്വാറന്റൈനില്‍ കഴിയുന്നത്. ഷാങ്ഹായ് മേഖലയിലാണ് രോഗം പടരുന്നത്.
◼️ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക് ട്വിറ്ററില്‍ നിക്ഷേപം നടത്തി. 9.2 ശതമാനം ഓഹരികളാണു സ്വന്തമാക്കിയത്. ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഓഹരികളുള്ളയാളായി മസ്‌ക് മാറി. ട്വിറ്ററിന്റെ 73.5 ദശലക്ഷം ഓഹരികളാണ് ഇലോണ്‍ മസ്‌കിന്റെ കൈവശമുള്ളത്. ട്വിറ്ററിന്റെ ഓഹരിമൂല്യം 26 ശതമാനത്തോളം കുതിച്ചുയര്‍ന്നു.
◼️സെര്‍ബിയന്‍ പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ച് കേരള ബ്ലാസ്റ്റേഴ്‌സില്‍ തുടരും. 2025 വരെയാണ് പുതുക്കിയ കരാര്‍.
◼️ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 12 റണ്‍സിന് പരാജയപ്പെടുത്തി ലഖ്നൗ സൂപ്പര്‍ ജയന്റ്സ്. ലഖ്നൗ ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. നാല് ഓവറില്‍ വെറും 24 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത ആവേശ് ഖാനാണ് ലഖ്‌നൗവിന്റെ വിജയശില്‍പി.
◼️ന്യൂസീലന്‍ഡിന്റെ പ്രമുഖ ബാറ്റര്‍ റോസ് ടെയ്‌ലര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇന്നലെ നടന്ന നെതര്‍ലന്‍ഡ്‌സിനെതിരായ ഏകദിന മത്സരത്തോടെയായിരുന്നു ടെയ്‌ലറുടെ വിടപറച്ചില്‍. 236 ഏകദിനങ്ങള്‍ കളിച്ച ടെയ്‌ലര്‍ 21 സെഞ്ചുറികളും 51 അര്‍ധ സെഞ്ചുറികളുമടക്കം 8602 റണ്‍സ് നേടിയിട്ടുണ്ട്.
◼️കേരളത്തില്‍ ഇന്നലെ 11,016 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 256 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ 2,502 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. രാജ്യത്ത് ഇന്നലെ 967 കോവിഡ് രോഗികള്‍. നിലവില്‍ 28,709 കോവിഡ് രോഗികളാണുള്ളത്. ആഗോളതലത്തില്‍ ഇന്നലെ ഏഴ് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. നിലവില്‍ 5.86 കോടി കോവിഡ് രോഗികളുണ്ട്.
◼️ഇന്ത്യയുടെ ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്സ് (എഫ്എംസിജി) വിപണി വളര്‍ച്ച ഒരു വര്‍ഷമായി ഓരോ പാദത്തിലും സ്ഥിരമായി കുറയുന്നതായി റിപ്പോര്‍ട്ട്. എന്നിരുന്നാലും, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഈ മേഖലയിലെ വില്‍പ്പന 20 ശതമാനം വര്‍ധിച്ചു. വിലക്കയറ്റവും പാക്കേജുചെയ്ത ഭക്ഷണസാധനങ്ങളുടെയും ചരക്കുകളുടെയും ഉയര്‍ന്ന വില്‍പ്പനയുമാണ് ഇതിന് പ്രധാന കാരണം. മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ മൂല്യമനുസരിച്ച് മൊത്തം വില്‍പ്പനയില്‍ 5 ശതമാനം വര്‍ധനവാണുണ്ടായത്. ഡിസംബര്‍ പാദത്തിലെ വില്‍പ്പനയില്‍ 20 ശതമാനവും സെപ്തംബര്‍ പാദത്തില്‍ 46 ശതമാനവും രണ്ടാം തരംഗമുണ്ടായ ജൂണ്‍ പാദത്തില്‍ 8.2 ശതമാനവും വര്‍ധനവാണുണ്ടായത്.
◼️രാജ്യത്തെ ഓഹരി വിപണിയില്‍ നിന്നും കഴിഞ്ഞ മാസം വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത് 41,123 കോടി രൂപ. ഫെബ്രുവരിയില്‍ 35,595 കോടി രൂപയുടേയും, ജനുവരിയില്‍ 33,303 കോടി രൂപയുടേയും വിദേശ നിക്ഷേപമാണ് രാജ്യത്ത് നിന്നും പിന്‍വലിക്കപ്പെട്ടത്. കഴിഞ്ഞ ആറ് മാസത്തെ കണക്കുകള്‍ നോക്കിയാല്‍ വന്‍ തുകയുടെ നിക്ഷേപങ്ങള്‍ വിദേശ നിക്ഷേപകര്‍ തുടര്‍ച്ചയായി പിന്‍വലിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഇക്കഴിഞ്ഞ മാസം വരെയുള്ള കണക്കുകള്‍ നോക്കിയാല്‍ ഏകദേശം 1.48 ലക്ഷം കോടി രൂപയുടെ വിദേശ നിക്ഷേപമാണ് ഇത്തരത്തില്‍ പിന്‍വലിക്കപ്പെട്ടത്.
◼️ഷാഹിദ് കപൂര്‍ നായകനാവുന്ന സ്പോര്‍ട്സ് ഡ്രാമ ചിത്രം 'ജെഴ്സി'യുടെ പുതിയ ട്രെയ്ലര്‍ പുറത്തെത്തി. ഏപ്രില്‍ 14 ആണ് റിലീസ് തീയതി. ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്ലര്‍ ആണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. തെലുങ്ക് സംവിധായകന്‍ ഗൗതം തിണ്ണനുറിയുടെ ബോളിവുഡ് അരങ്ങേറ്റമാണ് ചിത്രം. നാനിയെ നായകനാക്കി ഗൗതം 2019ല്‍ തെലുങ്കില്‍ ഒരുക്കിയ ഇതേപേരുള്ള ചിത്രത്തിന്റെ റീമേക്ക് ആണ് ചിത്രം. ജീവിതത്തില്‍ വിജയം നേടാന്‍ കഴിയാതെപോയ ഒരു ക്രിക്കറ്ററുടെ വേഷത്തിലാണ് ഷാഹിദ് എത്തുന്നത്. ഒരു ജെഴ്സി വേണമെന്ന മകന്റെ ആഗ്രഹം സാധിക്കാന്‍ തന്നെ കഷ്ടപ്പെടേണ്ട അവസ്ഥയിലാണ് അര്‍ജുന്‍ റായ്ചന്ദ് എന്ന നായക കഥാപാത്രം. മൃണാള്‍ താക്കൂര്‍ ആണ് നായിക.
◼️ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത് ഷെയിന്‍ നിഗം, വിനയ് ഫോര്‍ട്ട് എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബര്‍മുഡ മേയ് 6ന് തിയേറ്ററുകളില്‍ എത്തും.ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജല്‍ സുദര്‍ശന്‍, ദിനേശ് പണിക്കര്‍, കോട്ടയം നസീര്‍, ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങി വന്‍താരനിര അണിനിരക്കുന്നു. കൃഷ്ണ ദാസ് പങ്കിയാണ് കഥയും തിരക്കഥയും. വിനായക് ശശികുമാര്‍, ബീയാര്‍ പ്രസാദ് എന്നിവരുടെ വരികള്‍ക്ക് രമേഷ് നാരായണന്‍ സംഗീതം ഒരുക്കുന്നു.
◼️ടാറ്റ മോട്ടോഴ്‌സ് 2022 മാര്‍ച്ചിലെ വില്‍പ്പന കണക്കുകള്‍ വെളിപ്പെടുത്തി. മുംബൈ ആസ്ഥാനമായുള്ള രാജ്യത്തെ ആഭ്യന്തര കാര്‍ നിര്‍മ്മാതാവിന് 2022 മാര്‍ച്ചില്‍ ഇന്ത്യയില്‍ 42,293 പാസഞ്ചര്‍ വാഹനങ്ങള്‍ വില്‍ക്കാന്‍ കഴിഞ്ഞു. ഈ വര്‍ഷം മാര്‍ച്ചില്‍ 38,936 യൂണിറ്റുകള്‍ വിറ്റഴിച്ചതോടെ കമ്പനിയുടെ ഐസിഇ പിവി വില്‍പ്പന രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് 34 ശതമാനം വളര്‍ച്ചയാണ് കമ്പനി നേടിയത്. അതേസമയം കമ്പനിയുടെ ഇലക്ട്രിക് യാത്ര വാഹന വില്‍പ്പന മുന്‍കാല റെക്കോര്‍ഡുകളെല്ലാം തകര്‍ത്തു. ടാറ്റ മോട്ടോഴ്‌സ് 2022 മാര്‍ച്ചില്‍ 3,357 ഇവികള്‍ വിറ്റു, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 376 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
◼️ഈ പുസ്തകം ഒരേസമയം സ്വാതന്ത്ര്യസമരത്തിന്റെയും സ്വതന്ത്ര ഭാരതത്തിന്റെയും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെയും ചരിത്രമായി വായിക്കാം. ജയപ്രകാശ് നാരായണനെയും രാം മനോഹര്‍ ലോഹ്യയെയും പോലുള്ള വലിയ മനുഷ്യര്‍ കണ്ട സോഷ്യലിസ്റ്റ് ഇന്ത്യ എന്ന സ്വപ്നത്തിന്റെ വര്‍ണ്ണക്കൂട്ടുകള്‍, അത് യാഥാര്‍ത്ഥ്യത്തില്‍നിന്ന് അകന്നകന്നു പോകുന്നതിന്റെ നിശ്ശബ്ദവിഷാദത്തോടെയാണെങ്കിലും എഴുത്തിന്റെ ആഴങ്ങളിലുണ്ട്. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ പിറവിയും വളര്‍ച്ചയും മാറ്റങ്ങളും സമഗ്രമായി പ്രതിപാദിക്കുന്ന പഠനഗ്രന്ഥം. 'സോഷ്യലിസ്റ്റ് ഇന്ത്യയുടെ തിരുമുറിവുകള്‍'. കെ.സി. വര്‍ഗ്ഗീസ് കണ്ണമ്പുഴ. മാതൃഭൂമി. വില 360 രൂപ.
◼️രാത്രിയില്‍ ലൈറ്റിട്ട് ഉറങ്ങുന്ന ശീലം നല്ലതല്ലെന്നാണ് പുതിയ പഠനം പറയുന്നത്. രാത്രി ഉറക്കത്തിനിടയില്‍ മുറിയില്‍ മിതമായ തോതിലുള്ള വെളിച്ചമാണെങ്കില്‍ പോലും അത് ശരീരത്തെ ദോഷകരമായി ബാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. യുഎസിലെ നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. ഈ പഠനത്തിന്റെ ഫലങ്ങള്‍ തെളിയിക്കുന്നത് ഉറക്കത്തില്‍ മുറിയിലെ മിതമായ വെളിച്ചം സമ്പര്‍ക്കം പുലര്‍ത്തുന്നത് ഗ്ലൂക്കോസ്, ഹൃദയ സംബന്ധമായ നിയന്ത്രണങ്ങള്‍ എന്നിവയെ ബാധിക്കും. ഇത് ഹൃദ്രോഗം, പ്രമേഹം, മെറ്റബോളിക് സിന്‍ഡ്രോം എന്നിവയ്ക്കുള്ള അപകട ഘടകങ്ങളാണ്. രാത്രിയില്‍ ഉറക്കത്തില്‍ പ്രകാശം കൊള്ളുന്നത് ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യേണ്ടത് പ്രധാനമാണെന്നും ഗവേഷകര്‍ പറയുന്നു. പിഎന്‍എഎസ് ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചു. മിതമായ പ്രകാശം ശരീരത്തെ ഉയര്‍ന്ന ജാഗ്രതാവസ്ഥയിലേക്ക് നയിച്ചതായി അന്വേഷകര്‍ കണ്ടെത്തി. ഈ അവസ്ഥയില്‍, ഹൃദയമിടിപ്പ് വര്‍ദ്ധിക്കുന്നതിനൊപ്പം ഹൃദയം ചുരുങ്ങുന്നതിന്റെ ശക്തിയും ഓക്സിജന്‍ നിറഞ്ഞ രക്തപ്രവാഹത്തിനായി നിങ്ങളുടെ രക്തക്കുഴലുകളിലേക്ക് എത്ര വേഗത്തില്‍ രക്തം എത്തിക്കുന്നു എന്നതിന്റെ നിരക്കും വര്‍ദ്ധിക്കുന്നു. ഉറക്കം, പോഷകാഹാരം, വ്യായാമം എന്നിവയ്ക്ക് പുറമേ, പകല്‍ സമയത്തെ വെളിച്ചം ആരോഗ്യത്തിന് ഒരു പ്രധാന ഘടകമാണ്. എന്നാല്‍ രാത്രിയില്‍ പ്രകാശത്തിന്റെ മിതമായ തീവ്രത പോലും ഹൃദയത്തിന്റെയും എന്‍ഡോക്രൈന്‍ ആരോഗ്യത്തിന്റെയും അളവുകളെ തകരാറിലാക്കും.
*ശുഭദിനം*
*കവിത കണ്ണന്‍*
കാട്ടിലേക്ക് യാത്ര നടത്തുക അയാള്‍ക്ക് ഒരു ഹരമായിരുന്നു. ഒരിക്കല്‍ ഇതുപോലെയൊരു യാത്രയില്‍ അയാള്‍ ഒരു മലയുടെ മുകളിലെത്തി. അല്പനേരം അവിടെ ചിലവഴിച്ചശേഷം താഴേക്കിറങ്ങാനൊരുങ്ങുമ്പോള്‍ മുന്നില്‍ ഒരു പാമ്പ്. പേടിയോടെ നില്‍ക്കുന്ന അയാളോട് പാമ്പ് പറഞ്ഞു: ഒരു കഴുകന്റെ കയ്യില്‍ നിന്നും രക്ഷപ്പെട്ട് ഞാന്‍ ഇവിടെ എത്തിയതാണ്. ഇതിനുമുകളിലെ കാലാവസ്ഥ എനിക്ക് സഹിക്കാന്‍ പറ്റുന്നില്ല. മുറിവ് പറ്റിയതിനാല്‍ ഒരുപാട് ദൂരം ഇഴഞ്ഞ് നീങ്ങാനും എനിക്ക് സാധിക്കുന്നില്ല. എന്നെകൂടി താഴേക്ക് കൊണ്ടുപോകാമോ? അപ്പോള്‍ അയാള്‍ ചോദിച്ചു: നീ എന്നെ ഉപദ്രവിക്കുമോ? അപ്പോള്‍ പാമ്പ് പറഞ്ഞു: ഞങ്ങള്‍ സഹായിക്കുന്നവരെ ഉപദ്രവിക്കാറില്ല. അയാള്‍ പാമ്പിനെയുമെടുത്ത് താഴ്വാരത്തിലെത്തി. നിലത്ത് വിട്ടയുടനെ പാമ്പ് അയാളുടെ കാലില്‍ ആഞ്ഞുകൊത്തി. വേദനകൊണ്ട് പുളയുമ്പോള്‍ അയാള്‍ ചോദിച്ചു: നീയല്ലേ ഉപദ്രവിക്കില്ലെന്ന് പറഞ്ഞത്. അപ്പോള്‍ പാമ്പ് ചോദിച്ചു: ഞാന്‍ ഇങ്ങനെയാണെന്നറിഞ്ഞിട്ടും നീ എന്തിനാണ് എന്നെ ചുമന്നത് നമ്മുടെ ജിവിതത്തിലും പലപ്പോഴും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാറില്ലേ.. ആകസ്മിക അപകടങ്ങള്‍ കൊണ്ടല്ല, അനര്‍ത്ഥമുണ്ടാകുമെന്നറിഞ്ഞിട്ടും ക്ഷണിച്ചുവരുത്തുന്ന അപകടങ്ങള്‍ മൂലമാണ് അധികമാളുകളും അര്‍ഹിക്കാത്ത യാതനകള്‍ അനുഭവിക്കുന്നത്. അറിയാതെ ചെയ്യുന്ന തെറ്റുകള്‍ തിരുത്താം. പക്ഷേ, മനഃപൂര്‍വ്വം ഏര്‍പ്പെടുന്ന ദുഷ്‌കര്‍മ്മങ്ങളില്‍ നിന്നുംപുറത്തുവരിക പലപ്പോഴും ദുഷ്‌കരമാണ്. ആദ്യത്തേത് അബദ്ധവും രണ്ടാമത്തേത് അടിമത്തവുമാണ്. ക്ഷണിച്ചുവരുത്തുന്ന അപകടങ്ങളെ നമുക്ക് മനപൂര്‍വ്വം ഒഴിവാക്കാം.. അത്തരം മാനസികഅടിമത്തത്തില്‍ നിന്നും നമുക്ക് മാനസികസ്വാതന്ത്ര്യത്തിലേക്ക് നടക്കാം
Comments
Post a Comment